കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മലയിടംതുരുത്തിൽ മുത്തങ്ങയ്ക്ക് സമാനമായ ഒരു മിനി പതിപ്പ് സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ഗോവിന്ദൻ ആരോപിച്ചു.
കോളനി നിവാസികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പോലീസിന്റെ ക്രൂരമായ കടന്നാക്രമണമുണ്ടായെന്ന് ഗോവിന്ദൻ പറഞ്ഞു.
കോടതി വിധിയുടെ മറപിടിച്ച്, സാമ്പത്തിക ശേഷിയുള്ള ഒരു വിഭാഗത്തിന് വേണ്ടിയാണ് പോലീസ് പാവപ്പെട്ടവർക്ക് നേരെ ആക്രമണം നടത്തിയത്. എൽഡി.എഫിന്റെ പത്ത് വർഷത്തെ ഭരണത്തിൽ വീടില്ലാത്തവർക്ക് വീടും പട്ടയമില്ലാത്തവർക്ക് പട്ടയവും നൽകി സംരക്ഷിക്കുകയാണ് ചെയ്തത്. ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.